Wednesday, 8 January 2014

ആഘോഷമായി പ്രവാസി ഭാരതീയ ദിവസ്‌; കോരനു കഞ്ഞി കുമ്പിളില്‍ തന്നെ...!

ആഘോഷമായി പ്രവാസി ഭാരതീയ ദിവസ്‌; കോരനു കഞ്ഞി കുമ്പിളില്‍ തന്നെ...!

 പന്ത്രണ്ടാമതു പ്രവാസി ഭാരതീയ ദിവസിന്‌ ഡല്‍ഹിയില്‍ വേദിയുണര്‍െന്നങ്കിലും സാധാരണക്കാരായ പ്രവാസികള്‍ക്കു കഞ്ഞി കുമ്പളില്‍ തന്നെ. ബഹുഭൂരിപക്ഷം പ്രവാസികളും അതി സങ്കീര്‍ണ ജീവിത സാഹചര്യത്തിലൂടെയാണു കടന്നുപോകുന്നതെങ്കിലും അതൊന്നും പ്രവാസി സമ്മേളനത്തില്‍ ചര്‍ച്ചയാവില്ലെന്നു വ്യക്‌തം. വ്യവസായപ്രമുഖരുടെ കൂടിച്ചേരലുകള്‍ക്കും വന്‍ ബിസിനസ്‌ സാധ്യതകള്‍ക്കും മാത്രമുള്ള വേദിയാവുകയാണു പ്രവാസി ഭാരതീയ ദിവസ്‌. കോടികള്‍ മുടക്കി ആഘോഷിക്കുന്ന ഈ മാമാങ്കം സാധാരണക്കാരായ പ്രവാസികളുടെ ഒരു പ്രശനത്തിനും ചെവികൊടുക്കില്ല.
പ്രവാസി ഭാരതീയ ദിവസില്‍ മുഴുവന്‍ സെഷനുകളിലും പങ്കെടുക്കാന്‍ പ്രതിനിധികള്‍ അടയ്‌ക്കേണ്ടത്‌ 18,500 രൂപയാണ്‌. ഡല്‍ഹിയില്‍ സമ്മേളനത്തിനു പങ്കെടുത്ത്‌ ഒരു പ്രവാസിക്കു തിരിച്ചുപോകണമെങ്കില്‍ വിമാനക്കൂലിയടക്കം ഒരു ലക്ഷത്തോളം ചെലവു വരും. ഇത്രയും പണം മുടക്കി സമ്മേളനത്തിന്‌ എത്താന്‍ സാധാരണക്കാരായ പ്രവാസികള്‍ക്കു സാധ്യമല്ല. എത്തിയാല്‍ തന്നെ അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്ായനുള്ള വേദിയും സമ്മേളനത്തിലില്ല. അവസാന ദിവസം ഒരു മണിക്കൂര്‍ മാത്രമാണ്‌ ഇതിനായി നീക്കിവച്ചത്‌. പ്രമുഖര്‍ പ്രസംഗിച്ചുകഴിയുന്നതോടെ സെഷന്റെ സമയപരിധിയും അവസാനിക്കും.
കഴിഞ്ഞവര്‍ഷം കൊച്ചിയില്‍ നടന്ന പ്രവാസി സമ്മേളനത്തിലെ തീരുമാനങ്ങള്‍ ഇതുവരെ നടപ്പാക്കിയിട്ടില്ല. യു.എ.ഇയില്‍ തടവില്‍ കഴിയുന്ന ഇന്ത്യക്കാരുടെ മോചനവുമായി ബന്ധപ്പെട്ട്‌ ഇരു സര്‍ക്കാറുകള്‍ തമ്മിലുണ്ടാക്കിയ കരാറും പ്രാവര്‍ത്തികമായിട്ടില്ല. രണ്ടായിരത്തിലേറെ ഇന്ത്യന്‍ തടവുകാരാണ്‌ യു.എ.യില്‍ മാത്രം തടവില്‍ കഴിയുന്നത്‌. ഇതില്‍ നൂറോളം സ്‌ത്രീകളാണ്‌. എന്‍.ആര്‍.ഐ കുടുംബത്തിനുള്ള ഗ്യാസ്‌ സബ്‌സിഡി പിന്‍വലിക്കാനുള്ള നീക്കവും പ്രവാസികള്‍ക്കു തിരിച്ചടിയാവും. ജൂലൈ മുതല്‍ സെപ്‌റ്റംബര്‍ വരെയുള്ള സീസണില്‍ ടിക്കറ്റ്‌ നിരക്കുകൂട്ടി വിമാനക്കമ്പനികള്‍ പ്രവാസികളെ പിഴിയുന്നതു തടയാനുള്ള നടപടിയും ഉണ്ടാകുന്നില്ല. സാധാരണക്കാരായ പ്രവാസികളെ ദുരിതത്തിലാക്കുന്ന ഇത്തരം കാര്യങ്ങളിലൊന്നും പ്രവാസി ഭാരതീയ ദിവസിന്‌ ഉത്‌കണ്‌ഠയില്ല. ഇന്നലത്തെ സെഷനില്‍ പങ്കെടുത്ത വ്യോമയാന സഹമന്ത്രി കെ.സി.വേണുഗോപാല്‍ വ്യക്‌തമാക്കിയതും മറ്റു വിമാനക്കമ്പനികളുടെ നിരക്കുവര്‍ധനയില്‍ ഇടപെടാനാവില്ലെന്നു തന്നെ. കേന്ദ്ര- സംസ്‌ഥാന സര്‍ക്കാറുകള്‍ വിമാന ടിക്കറ്റില്‍ ഏര്‍പ്പെടുത്തിയ 52 ശതമാനം നികുതി സീസണില്‍ പിന്‍വലിച്ചു നിരക്കു കുറയ്‌ക്കണമെന്നാണു  പ്രധാന ആവശ്യം.
-

No comments:

Post a Comment