Wednesday, 18 December 2013

കളി കള ത്തോട് വിട പറയുമ്പോൾ

കളി കള ത്തോട്  വിട പറയുമ്പോൾ

രണ്ട് മഹാപ്രതിഭകളുടെ വിടപറയൽ വേദനയോടെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു കായികപ്രേമികൾ. അതിലൊരാൾ വിടവാങ്ങിക്കഴിഞ്ഞു.  മുംബെ വാങ്കഡെ സ്‌റ്റേഡിയത്തിലെ വെസ്റ്റിൻഡീസുമായുള്ള  ടെസ്റ്റ് മത്സരത്തോടെ സച്ചിൻ ടെൻഡുൽക്കർ പാഡ് അഴിച്ചുമാറ്റി. ഇപ്പോഴും വിടവാങ്ങൽ പ്രഖ്യാപിക്കാൻ മടിച്ചുനിൽക്കുന്ന ടെന്നീസ് ഇതിഹാസം റോജർ ഫെഡററാണ് ലോകം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന മറ്റൊരു കായികപ്രതിഭ. രണ്ടുപേർക്കും കളിയിലും ജീവിതത്തിലും സമാനതകളേറെ. ഇരുവരും വാരിയെടുത്ത റെക്കാഡുകളുടെ കഥ ഇനിയും ആവർത്തിക്കേണ്ടതില്ല. രണ്ടുപേരും കളിയെ പ്രേമിച്ചവർ. റെക്കാഡുകൾ ഒന്നൊന്നായി അവരെ തേടിയെത്തുകയാണുണ്ടായത്
സച്ചിനും ഫെഡററും നേടിയ റെക്കാഡുകൾ പലതും ഭേദിക്കപ്പെട്ടേക്കാം. അങ്ങിനെ സംഭവിക്കണമെന്നാണ് ഇരുവരും ആഗ്രഹിക്കുന്നതും. ക്രിക്കറ്റിനേയും ടെന്നീസിനേയും കേവലം കായികവ്യവഹാരങ്ങളിൽനിന്നു സർഗ്ഗാത്മകവും മനോഹരങ്ങളുമായ  കലാസൃഷ്ടികളായി പരിവർത്തനം ചെയ്തു എന്നതാണ് ഇവർ നൽകിയ മഹത്തായ സംഭാവന. ക്രിക്കറ്റ് ക്രീസിലെ സച്ചിന്റെയും ടെന്നീസ് കോർട്ടിലെ ഫെഡററുടെയും ശരീരചലനങ്ങളെ അതീവസൂക്ഷ്മതയോടെ സംവിധാനം ചെയ്ത നൃത്തച്ചുവടുകളോടല്ലാതെ മറ്റെന്തിനോടാണ് താരതമ്യം ചെയ്യുക? വിജയത്തിലും പരാജയത്തിലും ഇരുവരും സ്വീകരിക്കുന്ന മനോസംയമനവും നിസ്സംഗതയും മറ്റാരാണ് പ്രകടിപ്പിച്ചിട്ടുള്ളത്?
"ക്രിക്കറ്റാണ് ഞങ്ങളുടെ മതം, സച്ചിനാണ് ഞങ്ങളുടെ ദൈവം' എന്ന് ആർത്തുവിളിക്കുന്നതിനോടൊപ്പം ദേശീയപതാക ഇന്ത്യൻ യുവത്വം ആവേശത്തോടെ കൈകളിലേന്തുന്നതും കൂട്ടിവായിക്കുമ്പോഴാണ് നാനാത്വത്തിൽ ഏകത്വം എന്ന ഉദാത്തമായ ആശയവും മതാതീത സഹോദര്യവും മതനിരപേക്ഷ ലോകവീക്ഷണവും സമന്വയിക്കുന്നത് നമുക്ക് കാണാൻ കഴിയുന്നത്. സച്ചിനെ പോലെ ഇങ്ങിനെ രാജ്യത്തെ ഒന്നിപ്പിക്കുന്ന മറ്റാരാണ് ഇന്ന് ഇന്ത്യയിലുള്ളത്? രാഷ്‌ട്രീയത്തിലോ സാഹിത്യത്തിലോ മറ്റേതെങ്കിലും മേഖലകളിലോ ഇങ്ങനെയൊരു പാൻ ഇന്ത്യൻ വ്യക്തിത്വത്തെ കാണാൻ കഴിയുമോ? ഫെഡററുടെ കാര്യത്തിലും ഏതാണ്ട് ഇതേ സ്ഥിതിവിശേഷം കാണാൻ കഴിയും. ജനസംഖ്യയിലും മറ്റും കേരളത്തേക്കാൾ ചെറുതാണ് സ്വിറ്റ്‌സർലൻഡ്. ഫെഡററും വിവിധരാജ്യങ്ങളിൽ റാക്കറ്റ് വീശുമ്പോൾ സ്വിസ് പതാക വീശി സ്വിസ് കായികപ്രേമികൾ പ്രോത്സാഹിപ്പിക്കാറുണ്ട്. പലപ്പോഴും ഫെഡററെ സ്വിസ് ടെന്നിസ് ഇതിഹാസമായി വിശേഷിപ്പിക്കാറുണ്ട്. എന്നാൽ സ്‌പെയിൻകാരനായ നദാലിനെയോ സെർബുകാരനായ ജോക്കോവിച്ചിനേയോ പോലെ ഒരു രാജ്യത്തിന്റെ മാത്രം സ്വത്തായി ആരും ഫെഡററെ കാണുന്നില്ല. ഫെഡററുടേതുപോലെ പാൻ ഗ്ലോബൽ അപ്പീലുള്ള മറ്റൊരു സ്‌പോർട്സ് താരവും ഇന്ന് ലോകത്തുണ്ടെന്ന് തോന്നുന്നില്ല.
കുടുംബജീവിതത്തിന്റെ കാര്യത്തിലും സച്ചിനും ഫെഡറർക്കും സമാനതകൾ ഏറെ. രണ്ടുപേരുടെയും കായിക നേട്ടങ്ങൾക്കുള്ള അടിത്തറ സ്വന്തം സഹധർമ്മിണിമാരിൽനിന്നു ലഭിക്കുന്ന പിന്തുണയും പ്രോത്സാഹനവുമാണെന്ന് കാണാം. രണ്ടുപേരും തങ്ങളേക്കാൾ പ്രായമുള്ളവരെയാണ് വിവാഹം കഴിച്ചത്. സച്ചിനേക്കാൾ ഭാര്യ ഡോ. അഞ്ജലിക്ക്  ആറുവയസ്സ് കൂടുതൽ. 1990 മുംബെ എയർപോർട്ടിൽ വച്ച് യാദൃച്ഛികമായിട്ടാണ് സച്ചിൻ അഞ്ജലിയെ കണ്ടത്. ആദ്യനോട്ടത്തിൽ തന്നെ സച്ചിൻ തന്റെ ജീവിതപങ്കാളിയെ തിരഞ്ഞെടുത്തു. 1995ൽ വിവാഹം. ശിശുരോഗവിദഗ്ദ്ധയായിരുന്ന അഞ്ജലി പ്രാക്ടീസവസാനിപ്പിച്ച്, കളിക്കാൻ പോവുന്നിടത്തെല്ലാം സച്ചിനെ അനുഗമിക്കുന്നു. തിരിച്ചടികളുണ്ടാവുമ്പോൾ സച്ചിന് ആശ്വാസം പകരുന്നു. ടെന്നീസ് കളിക്കാരിയായിരുന്ന ഭാര്യ മിർക്കയ്ക്ക് ഫെഡററേക്കാൾ മൂന്നു വയസ്സ് കൂടുതൽ. അതുമൊരു പ്രഥമദർശന പ്രേമം. മിർക്ക ടെന്നീസ് വെടിഞ്ഞ് നിരന്തരം ഫെഡററോടൊപ്പം യാത്രചെയ്യുന്നു... ഇരട്ടക്കുട്ടികളെ പ്രസവിച്ച് വിശ്രമിച്ച ഏതാനും മാസങ്ങളൊഴിച്ച് ഫെഡറർ കളിക്കുന്ന എല്ലാ ടൂർണമെന്റുകളിലും ഗാലറിയിൽ സ്ഥാനംപിടിക്കുന്നു.

വികാരജീവികളും അരാജകജീവിതം നയിക്കുന്നവരുമാണ് കായികലോകത്തുള്ളവരിൽ പലരും. അവരിൽ നിന്നെല്ലാം വ്യത്യസ്തരായി കുടുംബബന്ധങ്ങളുടെ പരിപാവനത പരിരക്ഷിച്ചും മാന്യതയും പക്വതയും പ്രകടിപ്പിച്ചും സച്ചിനും ഫെഡററും വേറിട്ടുനിൽക്കുന്നു. സച്ചിൻ കളിയവസാനിപ്പിച്ചു. മിക്കവാറും അടുത്ത ടെന്നീസ് സീസൺ കഴിയുന്നതോടെ ഫെഡററും ബാറ്റ് താഴെവയ്ക്കാനാണ് സാദ്ധ്യത സച്ചിനേയും ഫെഡററേയും മാതൃകയാക്കി കളിയിലും ജീവിതത്തിലും മുന്നേറുന്ന നിരവധി കായിക താരങ്ങളുണ്ട്. ഇവരിൽ നിന്നും മറ്റൊരു സച്ചിനും ഫെഡററും,ഉയർന്നുവരാൻ തീർച്ചയായും സാദ്ധ്യതയുണ്ട്.

, അതുമാത്രമാണ് ഇപ്പോൾ നമ്മെ ആശ്വസിപ്പിക്കുന്നത്.

No comments:

Post a Comment